ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് കണ്ടൻ്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമേരിക്കയ്ക്ക് പുറത്തുള്ള ക്രിയേറ്റർമാരാണ് നികുതി നൽകേണ്ടത്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. നികുതി സംബന്ധിയായ വിവരങ്ങൾ ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്നും യൂട്യൂബ് ആവശ്യപ്പെട്ടിട്ടുണ്ട്.
നികുതി വിവരങ്ങൾ എത്രയും വേഗം ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്നാണ് യൂട്യൂബ് ക്രിയേറ്റർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൃത്യമായി നികുതി പിടിക്കുന്നതിനു വേണ്ടിയാണ് ഇത്. മെയ് 31നു മുൻപായി വിവരം രേഖപ്പെടുത്തിയില്ലെങ്കിൽ ആകെ വരുമാനത്തിൻ്റെ 24 ശതമാനം തുക നികുതിയായി അടയ്ക്കേണ്ടി വരും.
നികുതി വിവരങ്ങൾ രേഖപ്പെടുത്തിയാൽ അമേരിക്കയിലെ കാഴ്ചക്കാരിൽ നിന്ന് ക്രിയേറ്റർമാർക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് 0-30 ശതമാനം നികുതി അടക്കേണ്ടി വരും. വിവിധ രാജ്യങ്ങളിലുള്ള ആളുകൾക്ക് വിവിധ തുകകളാവും നികുതിയായി അടക്കേണ്ടത്. ഇന്ത്യയിൽ ഇത് 15 ശതമാനമാണ്.