വീണ്ടും ജർമനി റെയ്ഡ് ചെയ്യാൻ ചെൽസി; ലക്ഷ്യം വയ്ക്കുന്നത് മധ്യനിരതാരത്തെ

ഈ സീസൺ തുടക്കത്തിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി, ജർമനിയിൽ നിന്ന് രണ്ട് വൻ സൈനിങ്ങാണ് നടത്തിയത്. കായ് ഹാവർട്ട്സും ടീമോ വെർണറുമാണ് ജർമൻ ക്ലബുകളിൽ നിന്ന് ചെൽസിയിലെത്തിയത്. ഇവരുടെ പ്രകടനത്തിൽ ഇതുവരെ ക്ലബ് ആരാധകർ തൃപ്തരല്ല, എങ്കിലും വീണ്ടും ട്രാൻസ്ഫറിനായി ജർമനിയിലേക്ക് കണ്ണെറിയുകയാണ് ചെൽസി.

ബുന്ദസ്‌ലിഗ ക്ലബ് ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഷിന്റെ മധ്യനിരതാരം ജോനാസ് ഹോഫ്മാനെയാണ് ചെൽസി ലക്ഷ്യം വയ്ക്കുന്നത്. ജർമൻ പത്രമായ ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ബുന്ദസ്‌ലിഗ സീസണിൽ ഇതുവരെ 21 മത്സരങ്ങളിൽ നിന്ന് ആറ് ഗോൾ നേടിയ ഫോഫ്മാൻ പത്ത് ഗോളിന് വഴിയൊരുക്കി വലിയ ശ്രദ്ധനേടി.

സീസണൊടുവിൽ ഗ്ലാഡ്ബാഷ് പരിശീലകൻ മാർക്കോ റോസ്, ബൊറൂസിയ ഡോർഡട്ട്മുണ്ടിന്റെ ചുമതലയേൽക്കും. ഇതോടെ കുറേ താരങ്ങൾ ഗ്ലാഡ്ബാഷ് വിടുമെന്നാണ് സൂചന. 2023 വരെ ക്ലബുമായി കരാറുണ്ടെങ്കിലും ഹോഫ്മാനും ഇതിലൊരളാണെന്നാണ് വാർത്തകൾ.

മുമ്പ് ഹോഫ്മാനെ ഡോർട്ട്മുണ്ടിൽ പരിശീലിപ്പിച്ച പരിചയമുണ്ട് ചെൽസി പരിശീലകനായ തോമസ് ടുഷേലിന്. ഈ ബന്ധമുപയോഗിച്ച് ജർമൻ താരത്തെ റാഞ്ചാനാണ് ചെൽസി ശ്രമം. ബിൽഡിന്റെ റിപ്പോർട്ട് പ്രകാരം ടുഷേൽ ഹോഫ്മാന്റെ പ്രതിനിധികളുമായി ചർച്ച നടത്തിക്കഴിഞ്ഞു.

Vartha Malayalam News - local news, national news and international news.