എബോള ഭീതിയില്‍ കോംഗോ ; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബെനി നഗരത്തില്‍ എബോള വൈറസ് സ്ഥിരീകരിച്ചതായി രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോമെഡിക്കല്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് കോംഗോയില്‍ ഏപ്രിലില്‍ ആരംഭിച്ച എബോള വ്യാപനം അവസാനിച്ചെന്ന് അധികൃതര്‍ അറിയിച്ചത്.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളും മറ്റും സജ്ജമാക്കാന്‍ സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2020-ല്‍ രാജ്യത്തുണ്ടായ എബോള വ്യാപനത്തില്‍ 2,280 പേര്‍ മരിച്ചിരുന്നു. 2014ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍ 28,000ത്തിലേറെ കേസുകള്‍ സ്ഥിരീകരിച്ചതില്‍ 11,000 പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. 2016ലാണ് ഈ വ്യാപനം അവസാനിച്ചത്. രോഗവുമായി സാമ്യമുള്ള ലക്ഷണങ്ങള്‍ കാണിച്ച്‌ ബെനിയില്‍ 46 കാരിയായ ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് എബോള കേസ് സംശയിക്കുന്നതായി അധികൃതര്‍ അന്വേഷിക്കുന്നതായി ലോകാരോഗ്യ സംഘടന ശനിയാഴ്ച അറിയിച്ചു.ഒരു വൈറസ് രോഗമാണ് എബോള.

1976 ല്‍ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയില്‍ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാല്‍ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന ഒരു രോഗമാണ് ഇത്. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്.

രോഗം ബാധിച്ച ചിമ്ബാന്‍സി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാല്‍ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പര്‍ശനത്തിലൂടെയും രോഗാണുക്കള്‍ പകരാം. ശരീരത്തിലെ മുറിവുകള്‍, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.

Vartha Malayalam News - local news, national news and international news.