ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച വാഹനമോടിച്ച് എത്തിയത് തോട്ടിൽ. കുറുപ്പന്തറ കടവിൽ ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ അവസരോചിത ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്.
കർണാടക സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. മൂന്നാറിൽ നിന്നു ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ യാത്ര ആരംഭിച്ചത്. കടവ് ഭാഗത്ത് എത്തിയപ്പോൾ നേരെ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേശം. ഇതോടെ കൊടുംവളവ് ശ്രദ്ധിക്കാതെ ഡ്രൈവർ കാർ മുന്നോട്ട് തന്നെ എടുത്തു. ഇത് കണ്ട് നാട്ടുകാർ വിളിച്ചു കൂവിയെങ്കിലും കാർ തോട്ടിലേക്ക് വീണു.
കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കാറിലുണ്ടായിരുന്നത്. ഉടൻ തന്നെ നാട്ടുകാർ കുട്ടികളെ അടക്കം രക്ഷപെടുത്തി. തുടർന്ന് കാർ തള്ളി കരയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ച് കെട്ടിവലിച്ചാണ് കാർ തോട്ടിൽ നിന്നും കരക്കെത്തിച്ചത്.