ഐപിഎൽ വേദിയുമായി ബന്ധപ്പെട്ട് വലിയ വിവാദം ; രാജസ്ഥാൻ, പഞ്ചാബ്, ഹൈദരാബാദ് ടീമുകൾ ബിസിസിഐയുടെ നീക്കത്തിൽ അതൃപ്തരെന്ന് സൂചന

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ രാജ്യത്തെ 6 വേദികളിലായി നടത്താനുള്ള ബിസിസിഐയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ് ടീമുകൾ രംഗത്ത്. ഇത്തരത്തിലൊരു തീരുമാനത്തോട് ഒരു തരത്തിലും യോജിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈ മൂന്ന് ഫ്രാഞ്ചൈസികളും ബിസിസിഐയ്ക്കും, ഐപിഎൽ ഗവേണിംഗ് കൗൺസിലിനും പരാതി നൽകാൻ പോവുകയാണെന്നാണ് ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം ഡെൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ 6 നഗരങ്ങളിൽ മാത്രമായി ഇത്തവണത്തെ ഐപിഎൽ നടത്താനാണ് ബിസിസിഐയുടെ നീക്കം. എന്നാൽ തങ്ങളുടെ ഹോം ഗ്രൗണ്ടുകളെ ഒഴിവാക്കിക്കൊണ്ട് ടൂർണമെന്റ് നടത്തുന്നതിനോട് തികഞ്ഞ അസന്തുഷ്ടിയാണ് രാജസ്ഥാൻ, ഹൈദരാബാദ്, പഞ്ചാബ് ഫ്രാഞ്ചൈസികൾക്കുള്ളത്. ഇത്തരത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന അവർ രേഖാമൂലം പ്രതിഷേധം അറിയിക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ഈ ഒരു നീക്കം ഞങ്ങൾ മൂന്ന് ടീമുകളേയും ബാധിക്കും. ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവരാണ് ടൂർണമെന്റിലും മികച്ച കളി കെട്ടഴിക്കുന്നത്. അവർ അഞ്ചോ, ആറോ മത്സരങ്ങൾ സ്വന്തം ഗ്രൗണ്ടിലും, കുറച്ച് മത്സരങ്ങൾ എതിരാളികളുടെ ഗ്രൗണ്ടിലും വിജയിച്ച് പ്ലേ ഓഫിലെത്തുന്നു‌. ഈ 5 ടീമുകൾക്കും (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെൽഹി ക്യാപിറ്റൽസ് ടീമുകൾക്ക് ഹോം ആനുകൂല്യമുണ്ടാകും. ഞങ്ങൾക്കാകട്ടെ എല്ലാ മത്സരങ്ങളും എവേ മത്സരങ്ങളായി കളിക്കേണ്ടി വരും.” കഴിഞ്ഞ ദിവസം ഫ്രാഞ്ചൈസി ഒഫീഷ്യൽമാരിലൊരാൾ വ്യക്തമാക്കി.

അതേ സമയം 6 വേദികളിലേക്ക് ചുരുക്കി ഐപിഎൽ നടത്തുന്നതിനെപ്പറ്റി ബിസിസിഐ ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അവർ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ലെന്നാണ് സൂചന. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ ഗവേണിംഗ് കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാാന് കരുതപ്പെടുന്നത്.

Vartha Malayalam News - local news, national news and international news.