'പണി പാലിലും' പാല്‍വില വര്‍ധിപ്പിച്ചത്‌ ചാകരയാക്കി വിഷപ്പാല്‍ ലോബികള്‍

കാക്കനാട് : കേരളത്തില്‍ പാല്‍വില വര്‍ധിപ്പിച്ചത്‌ ചാകരയാക്കി രാസകീടനാശിനിയും കൃത്രിമ കൂട്ടുകളും ചേര്‍ത്തുള്ള വിഷപ്പാലുമായി തമിഴ്‌നാട്ടില്‍നിന്നുള്ള വിഷപ്പാല്‍ ലോബികള്‍ രംഗത്ത്‌.

ഡിണ്ടിഗല്‍, മധുര, കമ്ബം, തേനി, നാമക്കല്‍ എന്നിവിടങ്ങളില്‍നിന്നാണ്‌ ഏറ്റവും കൂടുതല്‍ പാല്‍ കേരളത്തിലെത്തുന്നതെങ്കിലും ഇവയില്‍ വന്‍തോതില്‍ കൃത്രിമ ചേരുവകള്‍ കലര്‍ത്തുന്നതായാണ്‌ ആക്ഷേപം. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അംഗീകൃത പാല്‍ സംഭരണ സൊസൈറ്റികളില്‍ അംഗത്വമുള്ള ക്ഷീരകര്‍ഷകരില്‍ നിന്നാണ്‌ കേരളത്തില്‍ മില്‍മയ്‌ക്കു വേണ്ടി പാല്‍ശേഖരിക്കുന്നതെങ്കിലും തമിഴ്‌നാട്ടിലെ വ്യാജപ്പാല്‍ ലോബികള്‍ ഇത്തരം ക്ഷീരസംഘങ്ങള്‍ വഴിയും പാല്‍ വിറ്റഴിക്കുന്നതായാണ്‌ സൂചന.

തമിഴ്‌നാട്‌ സര്‍ക്കാര്‍ ഒരുലിറ്റര്‍ പാലിന്‌ 3 രൂപ കുറച്ചതോടെ അവിടെ പാല്‍വില ലിറ്ററിന്‌ 40 രൂപയായി.പാല്‍വില കുറച്ച തമിഴ്‌നാട്‌ സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും,പെന്‍ഷനും, കാലിത്തീറ്റ സബ്‌സിഡിയും വര്‍ധിപ്പിച്ചു. കൊള്ളലാഭം കൊതിക്കുന്ന ചില കമ്ബനികള്‍ നോട്ടമിടുന്നത്‌ കേരളത്തിലെ പാല്‍ വിപണിയെ ആണ്‌. തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞ നിരക്കില്‍ കേരളത്തിലെത്തുന്ന പാലിന്‌ ലിറ്ററിന്‌ 56 രൂപ ലഭിക്കും.

തമിഴ്‌നാട്‌ സര്‍ക്കാര്‍ നിശ്‌ചയിച്ച 40 രൂപ നിരക്കില്‍ വാങ്ങിയാല്‍ പോലും ലിറ്ററൊന്നിന്‌ ഇന്ധനച്ചെലവടക്കം 5 രൂപയില്‍ കൂടുതല്‍ വരില്ല. ലാഭം ഒരു ലിറ്ററിനുമേല്‍ 11 രൂപ.അതേസമയം കൃത്രിമ ചേരുവകളും രാസകീടനാശിനിയും കലര്‍ത്തിയ വിഷപ്പാല്‍ ലിറ്ററൊന്നിന്‌ 20 രൂപ നിരക്കില്‍ ലഭിക്കും.ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന വ്യാജ കവര്‍പാലുകള്‍ക്ക്‌ പിന്നിലും തമിഴ്‌നാട്‌ ലോബിയുടെ പങ്ക്‌ ചെറുതല്ല.

സ്വന്തമായി ഫാം ഹൗസുകളോ, പാല്‍ സംഭരണ കേന്ദ്രങ്ങളോ ഇല്ലാത്തവരാണ്‌ തമിഴ്‌നാട്ടില്‍ പാല്‍ വില്‍പ്പന നടത്തുന്നവരില്‍ നല്ലൊരു ശതമാനവും. ഇടനിലക്കാരായ കമ്മിഷന്‍ ഏജന്റുമാരാണ്‌ കൃത്രിമ പാല്‍ ലോബികള്‍ക്ക്‌ പിന്നില്‍. അതിര്‍ത്തി ചെക്കു പോസ്‌റ്റുകളില്‍ പരിശോധനകളൊന്നും ഇല്ലാതെയാണ്‌ കേരളത്തിലേക്ക്‌ വ്യാജപാല്‍ ഒഴുകുന്നത്‌.ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പോ, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്‌ഥരോ തയ്യാറാകാത്തതിനു പിന്നിലും ദുരൂഹതയുണ്ട്‌. ഫുഡ്‌ സേഫ്‌റ്റി അതോറിറ്റി ഓഫ്‌ ഇന്ത്യ പാലില്‍ ചേരുന്ന മായം സംബന്ധിച്ച്‌ സൂപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പാലിലെ മായം 68.4 ശതമാനമാണെന്നും, ഇന്ത്യന്‍ നഗരങ്ങളില്‍ 69 ശതമാനം പാലും കൃത്രിമമാണെന്നും പറയുന്നുണ്ട്‌.

ഗുണമേന്മാ പരിശോധനയില്‍ കാന്‍സര്‍, കരള്‍, ഹൃദയ രോഗങ്ങള്‍ക്ക്‌ കാരണമാവുന്ന കെമിക്കല്‍ ചേരുവകളും പാലില്‍ കലര്‍ത്തുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ കണ്ടെത്തിയിരുന്നു.

ഷാമ്ബു, റിഫൈന്‍ ഓയില്‍, അരലിറ്റര്‍ നല്ലപാല്‍ എന്നിവ ചേര്‍ത്ത മിശ്രിതത്തില്‍ ഒരു കിലോ പാല്‍പ്പൊടിയും 15 ലിറ്റര്‍ വെള്ളവും ചേര്‍ത്താണ്‌ വ്യാജപ്പാലിന്റെ നിര്‍മ്മാണമെന്നും കണ്ടെത്തി. കൊഴുപ്പിനായി പഞ്ചസാരയും,യൂറിയയും ചേര്‍ക്കും.പാലിന്റെ സാന്ദ്രത നിലനിര്‍ത്താന്‍ കര്‍ബോസില്‍ മിതയില്‍ സെല്ലിലോസ്‌ എന്ന പൗഡറും കേടാകാതിരിക്കാന്‍ കാസ്‌റ്റിക്‌ സോഡയും ചേര്‍ക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ലിറ്ററിന്‌ 20 രൂപ നിരക്കിലാണ്‌ വ്യാജപ്പാലിന്റെ വില്‌പന.

Vartha Malayalam News - local news, national news and international news.