പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി : മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിലെ ഒറ്റുകാരനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നാണ് മുഹമ്മദ് റിയാസിന്റെ ആരോപണം. ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും, പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്നും അദ്ദേഹം ആരോപിക്കുന്നു. ജീവിതത്തില്‍ ഇന്നുവരെ അര മണിക്കൂര്‍ പോലും ജയില്‍ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്ന് അറിയില്ലെന്നാണ് റിയാസിന്റെ വാദം.

'രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മന്ത്രിമാരെ കിട്ടില്ല. ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസിനെ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഒറ്റുകൊടുക്കുകയാണ് വിഡി സതീശന്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവായി നിന്ന് എംഎല്‍എമാരെ വഞ്ചിക്കുന്ന രാഷ്ട്രീയ വഞ്ചനാ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും കേന്ദ്ര സര്‍ക്കാരുമായും പ്രതിപക്ഷ നേതാവിന് അന്തര്‍ധാരയുണ്ട്.

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിപക്ഷ നേതാവ് മിണ്ടിയില്ല, പ്രതിപക്ഷ അംഗങ്ങളെ മിണ്ടാന്‍ അനുവദിച്ചുമില്ല. പാചകവാതക വില വര്‍ധനയിലും മിണ്ടിയില്ല. കോണ്‍ഗ്രസില്‍ നില്‍ക്കുകയും മതനിരപേക്ഷ കോണ്‍ഗ്രസുകാരെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ രാവിലെ കണ്ട് ഗുഡ് മോണിങ് പറഞ്ഞ് വൈകീട്ട് ഗുഡ് ഈവനിങ് പറഞ്ഞാല്‍ മാത്രമേ മന്ത്രിപ്പണിയെടുക്കാന്‍ പറ്റൂവെന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നു. മന്ത്രിമാരായ വീണ ജോര്‍ജ്ജിനെ, ശിവന്‍കുട്ടിയെ, അബ്ദുറഹ്മാനെ അങ്ങനെ മന്ത്രിമാരെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണ്. ഇതൊന്നും നല്ലതിനല്ല', റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

Vartha Malayalam News - local news, national news and international news.