'നർക്കോട്ടിക് ജിഹാദ്': പാലാ ബിഷപ്പിനെ പിന്തുണച്ച് ഇരിങ്ങാലക്കുട ബിഷപ്പ്; 'ക്രൈസ്‍തവ കുടുംബങ്ങളില്‍ 4 കുട്ടികള്‍ വേണം'

'ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം'- ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു.

തൃശൂർ: പാലാ ബിഷപ്പിന് പിന്നാലെ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ രംഗത്ത്. ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. പാലാ ബിഷപ്പിന്‍റെ നർക്കോട്ടിക് ജിഹാദ് പ്രസ്‍താവന വിവാദമാകുകയും ചര്‍ച്ചയാകയും ചെയ്തിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. 'ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം'- ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു.

അതേസമയം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തി. പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടെന്നാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി ആരോപിക്കുന്നത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ആനുകൂല്യങ്ങളിൽ കണ്ണുവെച്ചാണ് ബിഷപ്പിന്‍റെ നീക്കം. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോർഡിനേഷൻ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

വിവാദ പ്രസ്താവനയിൽ പാലാ ബിഷപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി ടി തോമസും രംഗത്തെത്തി. നർക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതാണെന്ന് സതീശൻ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും സഭ തകര്‍ക്കരുത്. ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്ക് എടുക്കരുത്. ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാർത്തുന്നത് അക്ഷന്തവ്യമായ തെറ്റാണ്. മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ബിഷപ്പിന്റെ പരാമർശം അത്ഭുതപ്പെടുത്തുന്നുവെന്നും മതസൗഹാർദ്ദത്തെ ആഴത്തിൽ മുറിവേൽപ്പിക്കുമെന്ന് സംശയമുണ്ടെന്നുമായിരുന്നു പി ടി തോമസ് എംഎൽഎയുടെ പ്രതികരണം. അതേസമയം അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാകാം ബിഷപ്പിന്റെ പ്രതികരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസും പ്രതികരിച്ചു. ലൗ ജിഹാദിന് പുറമെ നര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സത്യം മൂടിവെക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണെന്ന് കൃഷ്ണദാസ് പറയുന്നു.

Vartha Malayalam News - local news, national news and international news.