പ്ലാസ്റ്റിക്കിന്റെ അലക്ഷ്യ ഉപയോഗം, ഇനി ചുമത്തുന്നത് വലിയ പിഴ

തിരുവനന്തപുരം : പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ പിഴ വരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ മാർഗനിർദേശ പ്രകാരമാണിത്. നിയമലംഘനം പിടിക്കപ്പെട്ടാൽ വ്യക്തികളിൽനിന്ന് അപ്പോൾത്തന്നെ 500 രൂപ പിഴ ഈടാക്കാനാണ് ശുപാർശ. വീണ്ടും ലംഘിച്ചാൽ ആയിരവും മൂന്നാമതും പിടിക്കപ്പെട്ടാൽ രണ്ടായിരവുമാണ് പിഴ. പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം മറ്റുനടപടികളുണ്ടാകും.

ഇതുസംബന്ധിച്ച നിർദേശം കേന്ദ്രമലിനീകരണ നിയന്ത്രണബോർഡ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിക്കഴിഞ്ഞു. വലിച്ചെറിയൽ, കത്തിക്കൽ തുടങ്ങി പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഏതു നിയമലംഘനത്തിനും പിഴ ഈടാക്കും.

പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുക, അലക്ഷ്യമായി കൈകാര്യംചെയ്യുക തുടങ്ങിയ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളിൽനിന്ന് ഈടാക്കുന്ന പിഴത്തുക ആദ്യം 5000 രൂപയും രണ്ടാമത് 10,000-വും മൂന്നാമത് 20,000-വുമായിരിക്കും. പരിസ്ഥിതിസംരക്ഷണ നിയമത്തിലെ സെക്‌ഷൻ 15 (1) പ്രകാരമുള്ള നിയമനടപടികളുമുണ്ടാകും.

തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 മുതൽ 25,000 രൂപവരെ പിഴയുണ്ടാകും. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഷീറ്റ് കൈവശം വെച്ചാൽ ടണ്ണിന് 5000 രൂപ പിഴയീടാക്കും.

തദ്ദേശസ്ഥാപനങ്ങൾക്കാണ് എല്ലാത്തരം പരിശോധനകളുടെയും ചുമതല. നിരോധിച്ച പ്ലാസ്റ്റിക് കൈവശംവെക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ഉപദേശവും ബോധവത്കരണവും മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇവരിൽനിന്നും പിഴ ഈടാക്കുന്നത് സർക്കാർ പരിഗണനയിലാണ്. നിരോധിത ഉത്‌പന്നങ്ങളുടെ ഉത്‌പാദനം, ഇറക്കുമതി, സംഭരണം, വിൽപ്പന എന്നിവയ്ക്കാണ് ഇപ്പോൾ പിഴ ഈടാക്കുന്നത്. ഇത് ആദ്യം 10,000, രണ്ടാമത് 25,000, മൂന്നാമത് 50,000 രൂപയും സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ.

Vartha Malayalam News - local news, national news and international news.