മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം ദി പ്രീസ്റ്റിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയ്ക്ക് ആശംസ നേര്‍ന്ന് സംവിധായകന്‍ ലാല്‍ജോസ്. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍കനവിന്റെ ഓര്‍മകള്‍ പങ്കുവെച്ചായിരുന്നു ലാല്‍ജോസിന്റെ ആശംസ. മറവത്തൂര്‍ കനവിനൊപ്പം മമ്മൂട്ടി നില്‍ക്കാന്‍ തീരുമാനിച്ചിടയിത്താണ് തന്റെ ജീവിതത്തിന്റെ റൂട്ട് മാറിയതെന്ന് ലാല്‍ജോസ് പറയുന്നു. ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ എന്ന് പറഞ്ഞാണ് ലാല്‍ജോസ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
1998ലാണ് ഒരു മറവത്തൂര്‍ കനവ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം ബിജുമോനോന്‍, ശ്രീനിവാസന്‍, ദിവ്യാഉണ്ണി, മോഹിനി, കലാഭവന്‍ മണി, നെടുമുടി വേണു തുടങ്ങിയവരും അഭിനയിച്ചിരുന്നു. അതേസമയം ദി പ്രീസ്റ്റ് മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോഫിന്‍ ചാക്കോയുടെ കന്നി സംരംഭമാണ് ദി പ്രീസ്റ്റ്. ആന്റോജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. എന്നെപോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുമ്പിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉളളിൽ മുഴങ്ങിയ പ്രാർത്ഥനകൾ. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു.
പ്രിയ ജോഫിൻ, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ!!! ഇതാ “ദി പ്രീസ്റ്റിന്റെ” പോസ്റ്റർ