വടക്കുകിഴക്കൻ മെക്‌സിക്കോയില്‍ ഞായറാഴ്ച ആരാധനക്കിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.
പരിക്കേറ്റ 10 പേരെ രക്ഷപ്പെടുത്തി. തീരദേശ പട്ടണമായ സിയുഡാഡ് മഡെറോയില്‍ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തമൗലിപാസ് സംസ്ഥാന സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു.
മെക്‌സിക്കോയിലെ തമൗലിപാസിലെ മഡെറോയിലെ കത്തോലിക്കാ പള്ളിയായ ഇഗ്ലേഷ്യ സാന്താക്രൂസ് പള്ളിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഏകദേശം 100 പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ 10 പേരെയും സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.