കോട്ടയം: ഓണാഘോഷത്തിന് വടംവലി മത്സരങ്ങളിൽ ആനകളെ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്നു വനം വകുപ്പ്. സെപ്റ്റംബർ ഒന്നു മുതൽ 15 വരെ നാട്ടാനകളെ നിരീക്ഷിച്ച് വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണമെന്നും കർശന നിർദേശം.
ഓരോ ആനയെയും വനം വകുപ്പ് ഉദ്യോഗസ്ഥൻ നേരിട്ടു സന്ദർശിച്ച് ഫോട്ടോയെടുത്തു സൂക്ഷിക്കും. ആനയെ മറ്റു ജില്ലകളിൽ കൊണ്ടു പോകുന്ന വിവരം റജിസ്റ്ററിൽ രേഖപ്പെടുത്തണം. തളച്ചിരിക്കുന്ന സ്ഥലത്തിന്റെ വിശദവിവരങ്ങൾ ശേഖരിക്കണം.
ആനയെ സംബന്ധിക്കുന്ന സമ്പൂർണ കാര്യങ്ങൾ 150 വാക്കുകളിൽ എഴുതി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. കേരളത്തിൽ നിലവിലെ കണക്കു പ്രകാരമുള്ള 507 നാട്ടാനകളുടെ കാര്യത്തിലാണു നിയമം കർശനമാക്കിയത്. ചട്ടം ലംഘിച്ച് ആനകളെ വടംവലിയിൽ പങ്കെടുപ്പിച്ചാൽ മൃഗപീഡനമായി കണക്കാക്കി 50,000 രൂപ വരെ പിഴയും 2 വർഷം വരെ തടവും ശിക്ഷ ലഭിക്കാം.