മലയാളി പ്രേക്ഷകരുടെ പ്രിയ നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
നേരത്തെ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഒരു മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട ടൗൺഹാളിലും പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലെത്തിച്ച് വൈകിട്ട് 5 മണിയോടെ പളളിയിൽ സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാൽ വീട്ടിൽ കുറച്ചുസമയം കൂടി മൃതദേഹം വെക്കണമെന്ന് ഇന്നസെന്റിന്റെ ഭാര്യയും മകനും ബന്ധുക്കളും ആവശ്യപ്പെട്ടതായും അതനുസരിച്ചാണ് സംസ്‌കാരസമയം മാറ്റിയതെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് വിശദീകരിച്ചു.
നേരത്തെ നിശ്ചയിച്ചത് പോലെ ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വസതിയായ പാർപ്പിടത്തിൽ എത്തിക്കും. ഇവിടെയും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കും. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കരിക്കും.