വർഷങ്ങള്‍ നീണ്ട കാത്തിരപ്പിന് ശേഷമാണ് സംവിധായകൻ ബ്ലെസി ഒരുക്കിയ ആടുജീവിതം തീയറ്ററുകളിലേക്ക് എത്തുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ആണ് ബ്ലെസി സിനിമയാക്കിയത്.
ഈ നോവല്‍ വായിക്കാത്തവർ വളരെ വിരളമായിരിക്കും. നജീബിന്റെ യഥാർത്ഥ ജീവിതമാണ് ബെന്യാമിന്റെ നോവിലിലൂടെ നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ളത്. അത്തരത്തില്‍ ജീവൻ തുടിക്കുന്ന ഒരു കഥ 16 വർഷത്തെ കാത്തിരിപ്പിന് ശേഷം സിനിമയാക്കിമാറ്റിയിരിക്കുകയാണ്. നജീബിന്റെ യഥാർത്ഥ ജീവിതമാണ് പൃഥ്വിരാജിലൂടെ കാണാൻ പോകുന്നതും.
താൻ അനുഭവിച്ച ജീവിതം സ്ക്രീനില്‍ കാണാൻ എത്തിയ നജീബിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. “സന്തോഷമുണ്ട്, സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോണ്‍ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു”, എന്നാണ് എറണാകുളത്തെ തിയറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്