വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം.. പന്ത്രണ്ട് വയസുകാരിയായ ജാന്‍വി ഹാദലിനെയാണ് കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയെന്ന സംശയം ബലപ്പെടുന്നത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനും അമ്മായിയും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ തന്നെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഏപ്രില്‍ 20നാണ് 12കാരി ജാന്‍വി ഹാദലിനെ കാണാനില്ലെന്ന പരാതി പൊലീസിന് കിട്ടുന്നത്. അമ്മാവന്‍ ഗണ്‍പത് ഹാദലും, അമ്മായി ജ്യോതി ഹാദലുമായിരുന്നു പരാതിക്കാര്‍. സ്കൂളിലേക്കയച്ച കുട്ടി മടങ്ങിയെത്തിയില്ലെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണം തുടങ്ങി.സ്കൂളില്‍ ആദ്യം അന്വേഷിച്ചു. കുട്ടി അന്ന് അവധിയായിരുന്നെന്ന് അധ്യാപകര്‍ പറഞ്ഞു.സിസിടിവിയും സ്കൂളിന്‍റെ പരിസരത്തൊന്നും കുട്ടിയില്ല.
തുടര്‍ന്നുള്ള ദിനങ്ങളില്‍ ദമ്ബതികള്‍ മറ്റ് ചിലയിടത്ത് കുട്ടിയെ കണ്ടതായി പൊലീസിനെ വിവരം അറിയിച്ച് കൊണ്ടിരുന്നു. ഒരു ദിനം ദഹിസറില്‍ ആള്‍ത്തിരക്കിനിടയില്‍ പോവുന്നത് കണ്ടു, മറ്റൊരു ദിനം ഗൊരേഗാവില്‍ ഒരു പയ്യനോടൊപ്പം ബൈക്കില്‍ പോവുന്നു. ഈ സ്ഥലങ്ങളിലെല്ലാം പൊലീസ് ചെന്ന് നോക്കി. സിസിടിവികള്‍ പരിശോധിച്ചു. ഒരു തുമ്ബും കിട്ടിയില്ല. അച്ഛനും അമ്മയും വേര്‍ പിരിഞ്ഞതിനാല്‍ ജാന്‍വിയും സഹോദരനും താമസിക്കുന്നത് അമ്മാവന്‍റെ വീട്ടിലാണ്. ഹൃദയ സംബന്ധിയായ അസുഖം ഉള്ളതിനാല്‍ കുഴഞ്ഞ് വീഴാനുള്ള സാധ്യതയുണ്ടെന്ന് അച്ഛന്‍ പൊലീസിനോട് പറഞ്ഞു
ജാന്‍വിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലെത്തിയത് ഏതാണ്ട് രണ്ട് മാസത്തിന് ശേഷമാണ്. കാണാതാവുന്നതിന് തലേന്ന് കുട്ടിയെ അമ്മാവന്‍ മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ പൊലീസ് മൊഴി നല്‍കി. തലയില്‍ നിന്ന് ചോര വന്നെന്നായാണ് മൊഴി. അങ്ങനെയെങ്കില്‍ ഏതെങ്കിലും ഡോക്ടറെ കാണിച്ചിരിക്കാമെന്ന് പൊലീസ് കരുതി. സമീപത്തെ ക്ലിനിക്കുകളിലെല്ലാം അന്വേഷിച്ചു. മലാഡിലുള്ള ഒരു സായ് ക്ലിനിക്കിലെ ഡോക്ടര്‍ കേസില്‍ വഴിത്തിരിവാകുന്ന മറ്റൊരു മൊഴി നല്‍കി. ഡോ അശോക് എച്ച് എ യുടെ വാക്കുകള്‍ ഇങ്ങനെ. ഏപ്രില്‍ 19ന് കുട്ടിയുമായി അമ്മാവനും അമ്മായിയും ക്ലിനിക്കിലെത്തി. തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. ക്ലിനിക്കിലെ ചികിത്സ പോരെന്ന് പറഞ്ഞ് അവരോട് വലിയ ഏതെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞ് ആദ്യം വാശി പിടിച്ച അവര്‍ കുട്ടിയുമായി പോയി. അപ്പോള്‍ കുട്ടിയെ രാവിലെ സ്കൂളില്‍ വിട്ടെന്ന കഥ?
ഇതൊരു കൊലപാതകമാണെന്നും പ്രതികള്‍ അമ്മാവനും അമ്മായിയും ആണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. തുടരന്വേഷണത്തിലാണ് പ്രതികളുടെ കൂര്‍മ്മ ബുദ്ധി മനസിലായത്. കുട്ടിയെ കൊണ്ടുവന്ന ക്ലിനിക്കിന് സമീപത്ത് പിന്നീടുള്ള ദിവസങ്ങളിലും ദമ്ബതിമാര്‍ വന്നു. അവിടെ സിസിടിയുള്ള ഇടങ്ങള്‍ നോക്കാനായിരുന്നു വന്നത്. അങ്ങനെ ഒരു കടയില്‍ സിസിടിവി കണ്ടെത്തി. എത്ര ദിവസം സിസിടിവിയിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ച് വയ്ക്കുമെന്ന് അന്വേഷിച്ചു.അത്രയും നാള്‍ അന്വേഷണം ആ ഭാഗത്തേക്ക് വരാതിരിക്കാന്‍ കള്ളക്കഥകള്‍ പറഞ്ഞ് പൊലീസിനെ ചുറ്റിച്ചു. കടക്കാരന്‍ ഇക്കാര്യങ്ങളെല്ലാം പൊലീസിന് മൊഴി നല്‍കി.പക്ഷെ മറ്റൊരിടത്ത് പൊലീസ് വീണ്ടും പെട്ടു. രാവിലെ കുട്ടിയെയും കൊണ്ട് ദമ്ബതിമാര്‍ സ്കൂളിലേക്ക് പോവുന്നത് കണ്ടെന്ന് അയല്‍ക്കാരും സുഹൃത്തുക്കളും മൊഴി നല്‍കി.ആ ദൃശ്യം നേരില്‍ കണ്ടെന്ന പോലെയായിരുന്നു മൊഴികള്‍. അപ്പോഴാണ് ജാന്‍വിയുടെ സഹോദരന്‍ മറ്റൊരു ലീഡ് അന്വേഷണ സംഘത്തിന് നല്‍കിയത്. കുട്ടിയെ കാണാതായ ദിനം തൊട്ട് ദമ്ബതിമാര്‍ ദൃശ്യം സിനിമ പലവട്ടം കണ്ടിട്ടുണ്ട്.മോഹല്‍ലാല്‍ നായകനായ ദൃശ്യത്തിന്‍റെ ഹിന്ദി റീമേക്കാണ് കണ്ടത്. എന്തിനാണ് പലവട്ടം കാണുന്നതെന്ന് ചോദിച്ചപ്പോള്‍ സിനിമ വല്ലാതെ രസം പിടിപ്പിച്ചതായാണ് മറുപടി കിട്ടിയത്. പക്ഷെ കുറ്റകൃത്യം മറയ്ക്കാന്‍ സിനിമയെ പാഠപുസ്തമാക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. കുട്ടിയ സ്കൂളില്‍ വിട്ടെന്ന നുണക്കഥ അയല്‍ക്കാരെയും സുഹൃത്തുക്കളെയുമെല്ലാം വിശ്വസിപ്പിച്ചു. അവരും കൂടെ കണ്ടതല്ലേ എന്നമട്ടിലായിരുന്നു അവരോടൊല്ലാമുള്ള സംസാരം. അങ്ങനെയാണ് പൊലീസിനോട് കുട്ടിയെ സ്കൂളില്‍ വിട്ടെന്ന നുണക്കഥ അയല്‍ക്കാരും സുഹൃത്തുക്കളും ആവര്‍ത്തിച്ചത്.
ദൃശ്യം മോഡലില്‍ മൃതദേഹം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ ആയിട്ടില്ല. ദമ്ബതികളുടെ വീടിനടുത്തുള്ള ചതുപ്പില്‍ താഴ്ത്തിയിരിക്കാമെന്നാണ് കരുതുന്നത്. പക്ഷെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം അങ്ങനെ വകുപ്പുകളും ചുമത്തി. ഇവര്‍ റിമാന്‍ഡിലാണ്.