മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സ്റ്റാന്‍ഡ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും കെ എൽ രാഹുലും എത്തുന്ന ടീമില്‍ മധ്യനിരയിൽ നായകന്‍ വിരാട് കോലി സൂര്യകുമാര്‍ യാദവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് എന്നിവരുമുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലെത്തി.
പേസ് ബൗളര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണുള്ളത്. സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി അശ്വിനൊപ്പം രാഹുല്‍ ചാഹറും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തിയപ്പോള്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ബാറ്റിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയും ടീമിലെത്തി.
ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. യുഎഇയില്‍ ഒക്‌ടോബര്‍ 23നാണ് ട്വന്‍റി 20 ലോകകപ്പ് തുടങ്ങുക. 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
എം എസ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്ടാവ്
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്, ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ് ഷാ ധോണിയെ ലോകകപ്പ് ടീമിന്‍റെ ഉപദേഷ്ടാവാക്കിയ കാര്യം ട്വീറ്റ് ചെയ്തത്. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സങ്ങള്‍ക്കുശേഷമാകും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.