"കെട്ടിച്ചമച്ച കേസ്, ഒരു മുഖ്യമന്ത്രിയെ വലിച്ചിഴച്ച്‌ കൊണ്ടുപോയി ജയിലിലടച്ചു"; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തകനാക്കപ്പെട്ട വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി അരവിന്ദ് കെജ്‌രിവാള്‍.

എഎപിയെ നശിപ്പിക്കാന്‍ മുതിര്‍ന്ന ആംആദ്മി നേതാക്കളെ ജയിലില്‍ അടച്ചുവെന്നും കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

'എഎപിയെ നശിപ്പിക്കാന്‍ അഞ്ച് മുതിര്‍ന്ന നേതാക്കളെ പിടിച്ച്‌ ജയിലില്‍ ഇട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ഒരു മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച്‌ ആറ് മാസം ജയിലില്‍ അടച്ചു. ഞങ്ങളുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ട് വര്‍ഷത്തോളം ജയിലിലടച്ചു. അത് കേസ് മുഴുവനും കെട്ടിച്ചമച്ചതായിരുന്നു,' കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളെ ഉപദ്രവിച്ചു. ടിവി ചാനലുകളില്‍ ചര്‍ച്ചകള്‍ നടന്നു. കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് അതില്‍ എഴുതിക്കാണിച്ചുവെന്നും കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഉടന്‍ തന്നെ കെജ്‌രിവാളിനെ മനീഷ് സിസോദിയ ആശ്വസിപ്പിക്കുകയും ചെയ്തു.

സിബിഐ കേസ് കെട്ടച്ചമച്ചതാണെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും ഡല്‍ഹി കോടതി കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കുന്ന വിധിയില്‍ പറഞ്ഞു.

മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്ന് മനീഷ് സിസോദിയ അടക്കമുള്ള എല്ലാ ആംആദ്മി നേതാക്കളെയും ഒഴിവാക്കി. കേസില്‍ ഉള്‍പ്പെട്ട 23 ആംആദ്മി നേതാക്കളെയാണ് കുറ്റവിമുക്തരാക്കിയത്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പറഞ്ഞത്.

Vartha Malayalam News - local news, national news and international news.