വ്ലോഗറെ കെട്ടിയിട്ട് തല്ലി സ്ത്രീകൾ; നഗ്ന വീഡിയോ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് മർദ്ദനം

അട്ടപ്പാടി കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്ലോഗറെ ഒരുകൂട്ടം സ്ത്രീകൾ കെട്ടിയിട്ട് തല്ലി. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദനം. അഗളി പൊലീസ് എത്തിയാണ് യുവാവിന്‍റെ കെട്ടഴിച്ച് വിട്ടത്.

വ്ലോഗർക്കെതിരെയും തല്ലിയവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജിന്നയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തല്ലിയ സ്ത്രീകളെ അഗളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയിൽ തുണിക്കട നടത്തുകയാണ് ജിന്ന. രാവിലെ സ്ത്രീകൾ തുണിക്കടയ്ക്ക് മുൻപിലെത്തി ജിന്നയെ വിളിച്ചിറക്കി പുറത്തു കൊണ്ടുവന്നു. അതിനുശേഷം കെട്ടിയിട്ട് പൊതിരെ തല്ലുകയാണുണ്ടായത്. 

എന്താണ് കാര്യമെന്ന് നാട്ടുകാർ ചോദിച്ചപ്പോഴാണ് സ്ത്രീകൾ തല്ലാനുണ്ടായ കാരണം പറഞ്ഞത്. ജിന്ന സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു, സ്ത്രീകൾക്കെതിരെ അസഭ്യ വർഷം നടത്തുന്നു എന്നാണ് പറഞ്ഞത്. തമിഴ്നാട്ടിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്.

Vartha Malayalam News - local news, national news and international news.