കളമശ്ശേരി ബോംബ് സ്ഫോടന
കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. എറണാകുളം സെഷൻസ് കോടതി മാർട്ടിനെ നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കളമശ്ശേരി സ്ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി തിരിച്ചറിയൽ പരേഡിനും അനുമതി നൽകി. പരേഡിന് ശേഷമായിരിക്കും പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.
ഇതിനിടെ തനിക്ക് അഭിഭാഷകന്റെ സേവനം വേണ്ടെന്നും കേസ് സ്വയം വാദിക്കാമെന്നും മാർട്ടിൻ കോടതിയിൽ പറഞ്ഞു. മാർട്ടിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
പോലീസിനെതിരെ പരാതിയില്ലെന്നും മാർട്ടിൻ കോടതിയിൽ വ്യക്തമാക്കുകയുണ്ടായി.
ഇന്നു രാവിലെ മാർട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അത്താണിയിലുള്ള മാർട്ടിന്റെ ഫ്ളാറ്റിലും സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ വീട്ടിലെ തെളിവെടുപ്പിനിടെ മാർട്ടിനെ പോലീസ് ബോംബ് നിർമിച്ചത് പുനാരാവിഷ്കരിച്ചു.