നിലമ്പൂർ:കുടുംബത്തിലുണ്ടാകുന്ന നിസ്സാര തർക്കങ്ങൾ പോലും അതിദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതിന്റെ ഞെട്ടലിലാണ് മലപ്പുറം.
ചായ നല്‍കാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ മരുമകളെ ഭർതൃമാതാവ് അതി ദാരുണമായി വെട്ടിക്കൊല്ലുകയായിരുന്നു . പൂക്കോട്ടുംപാടം കൂറ്റമ്പാറ സ്വദേശിനി രജിത (28) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ആറരയോടെ രജിതയുടെ വീട്ടില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം . ഭർതൃമാതാവായ ശാന്ത വെട്ടുകത്തി ഉപയോഗിച്ച് രജിതയെ ശരീരമാസകലം വെട്ടുകയായിരുന്നു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പൊലീസ് പിടിയിലായ പ്രതി ശാന്ത പൊലീസിനോട് പറഞ്ഞു. രജിതയുടെ മക്കള്‍ നോക്കിനില്‍ക്കെയാണ് പലവട്ടം കത്തികൊണ്ടു രജിതയെ വെട്ടിയത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്തത്തില്‍ കുളിച്ചുകിടന്ന രജിതയെ ആണ് കണ്ടത്
ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രതിയായ ശാന്തയെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. രജിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രജിതയുടെ ഭർത്താവായ സുനില്‍ ഓട്ടോ ഡ്രൈവറാണ്. സംഭവസമയത്ത് ഇയാള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.