രത്തൻ ടാറ്റ അന്തരിച്ചു.86 വയസായിരുന്നു

ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനായി തുടർന്നുവരികയാാണ്. 2000ൽ പത്ഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. അവിവാഹിതനാണ്.

ഇന്ത്യയിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ 1937 ഡിസംബർ 28നാണ് ജനനം. 1868ല്‍ രത്തന്‍ ടാറ്റയുടെ മുതുമുത്തച്ഛന്‍ ജംഷഡ്ജി ടാറ്റയാണ് കമ്പനി തുടങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ രത്തന്‍ജി ടാറ്റയുടെ വളര്‍ത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനാണ് രത്തന്‍ ടാറ്റ. 1991ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാവുന്നത്. 2012ല്‍ സ്ഥാനമൊഴിഞ്ഞെങ്കിലും 2016-ല്‍ വീണ്ടും ഒരുവര്‍ഷത്തേക്ക് ചെയര്‍മാനായി. അദ്ദേഹത്തിന്റെ കാലത്താണ് കമ്പനി ഏറ്റവും കൂടുതല്‍ വരുമാനവും ലാഭവുമുണ്ടാക്കിയതും ആഗോളപ്രശസ്തി നേടുന്നതും. ഇടത്തരക്കാരുടെ സ്വപ്‌നമായ നാനോ കാര്‍ പുറത്തിറങ്ങിയതും അദ്ദേഹത്തിന്റെ കാലത്തുതന്നെ. 2024 ജൂണിലെ കണക്കുകള്‍ പ്രകാരം ആകെയുളള ആസ്തി 3800 കോടി രൂപയാണ്. കമ്പനിയുടെ ലാഭത്തിന്റെ 66 ശതമാനവും ടാറ്റ ട്രസ്റ്റിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യുന്നു.

1962ൽ ന്യൂയോർക്കിലെ ഇറ്റാക്കയിലുള്ള കോർണെൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആർക്കിടെക്ചർ ബിരുദം നേടി. 1971ൽ റേഡിയോ ആൻഡ് ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ ഡയറക്ടറായി. ഒരു ദശാബ്ദത്തിന് ശേഷം അദ്ദേഹം ടാറ്റ ഇൻഡസ്ട്രീസിൻ്റെ ചെയർമാനായി. 1991ൽ അമ്മാവൻ ജെആർഡി ടാറ്റയുടെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിലെത്തി.

2008-ൽ ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്ന് എലൈറ്റ് ബ്രിട്ടീഷ് കാർ ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവ ടാറ്റ മോട്ടോഴ്‌സ് വാങ്ങുന്നതിന് ടാറ്റ മേൽനോട്ടം വഹിച്ചു. 2.3 ബില്യൺ ഡോളറിൻ്റെ ഇടപാട് ഒരു ഇന്ത്യൻ ഓട്ടോമോട്ടീവ് സ്ഥാപനത്തിൻ്റെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി അടയാളപ്പെടുത്തി. സാധാരണക്കാരെ ലക്ഷ്യമിട്ട് ഒരുലക്ഷം രൂപയ്ക്ക് നാനോ കാർ പുറത്തിറക്കി. 2012 ഡിസംബറിൽ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായി വിരമിച്ചു. എന്നാൽ പിൻഗാമിയായ സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് 2016 ഒക്ടോബറിൽ അദ്ദേഹം താൽക്കാലിക ചെയർമാനായി സേവനമനുഷ്ഠിച്ചു. 2017 ജനുവരിയിൽ നടരാജൻ ചന്ദ്രശേഖരൻ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായി നിയമിതനായതോടെ വീണ്ടും വിരമിച്ചു.

Vartha Malayalam News - local news, national news and international news.