ന്യൂഡല്‍ഹി: രാജ്യത്തെ ടെലിവിഷൻ വാർത്താ ചാനലുകളുടെ റേറ്റിങ് നാലാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം നിർദേശം നല്‍കി.
പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്‍ അവതരിപ്പിക്കുന്നതില്‍ ചില ചാനലുകള്‍ അതിരുകടന്ന സെൻസേഷണലിസവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. റേറ്റിങ് നിർണ്ണയിക്കുന്ന സ്ഥാപനമായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗണ്‍സിലിന് (ബാർക്ക്)-നാണ് മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് വാർത്താ ചാനലുകളുടെ പ്രേക്ഷക റേറ്റിങ് കണക്കാക്കുന്ന നടപടികള്‍ അടുത്ത നാലാഴ്ചത്തേക്ക് താല്‍ക്കാലികമായി നിർത്തിവെക്കും.
പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകള്‍ ചില ചാനലുകള്‍ അനാവശ്യമായ ഭീതിയും ആശങ്കയും ജനങ്ങളില്‍ സൃഷ്ടിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതായി മന്ത്രാലയം വിലയിരുത്തി. കാഴ്ചക്കാരെ കൂടുതല്‍ ആകർഷിക്കാനുള്ള മത്സരത്തില്‍ സെൻസേഷണല്‍ ഉള്ളടക്കം റിപ്പോർട്ടിംഗില്‍ ഉള്‍പ്പെടുത്തുന്നതായും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. റേറ്റിങ് താല്‍ക്കാലികമായി മരവിപ്പിക്കുന്നത് ചാനലുകള്‍ക്കിടയിലെ കടുത്ത മത്സരം കുറയ്ക്കുകയും ഉത്തരവാദിത്വമുള്ള വാർത്താവതരണം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഈ കാലയളവില്‍ ചാനലുകളുടെ വാർത്താ അവതരണം മന്ത്രാലയം അടുത്തതായി നിരീക്ഷിക്കും. ഭീതിപരത്തുന്ന രീതിയിലുള്ള റിപ്പോർട്ടുകള്‍ തുടർന്നാല്‍ റേറ്റിങ് നിർത്തിവെക്കല്‍ കാലാവധി വീണ്ടും നീട്ടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.