റേഷൻ കാര്‍ഡും ആധാറും വേണ്ട, 29 രൂപയുടെ ഭാരത് അരിയും കടലയും കേരളത്തിലും വില്‍പ്പന തുടങ്ങി

കേന്ദ്ര സര്‍ക്കാരിന്റെ 'ഭാരത്' അരിവില്‍പ്പന കേരളത്തില്‍ ആരംഭിച്ചു. വില്‍പ്പനയുടെ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍ നടന്നു.

കിലോയ്ക്ക് 29 രൂപയാണ് അരിയുടെ വില. നാഷനല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ് വിതരണച്ചുമതല. അഞ്ച്, 10 കി.ഗ്രാം പാക്കറ്റുകളിലാണ് അരി വില്‍ക്കുന്നത്. അരിക്കു പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും. കടലപ്പരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. 

എഫ് സി ഐ ഗോഡൗണുകളില്‍നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നത്. മില്ലേഴ്‌സ് അസോസിയേഷന്‍ മുഖേനയാണ് വിതരണം. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും സാധനങ്ങളുമായി വാഹനങ്ങള്‍ എത്തുമെന്നാണ് വിവരം. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിറ്റിരുന്നു.

പ്രത്യേകം തയാറാക്കിയ പിക്കപ്പ് വാനുകളിലാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 2023 ഡിസംബറിലാണ് ഇത്തരത്തില്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലേക്കെത്തിക്കുന്ന പരിപാടി തുടങ്ങിയത്. അന്ന് പരിപ്പും സവാളയും ഗോതമ്ബ് പൊടിയുമായിരുന്നു വിതരണം ചെയ്തത്. ഏകദേശം നൂറോളം വാഹനങ്ങളായിരുന്നു വിതരണത്തിന് അന്ന് നിരത്തിലിറങ്ങിയത്. തൃശൂരിന് പുറമേ തിരുവനന്തപുരത്തും സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു വാഹനങ്ങള്‍ സഞ്ചരിച്ചിരുന്നത്

Vartha Malayalam News - local news, national news and international news.