കത്തോലിക്കാ സഭ എല്‍ജിബിടി വിഭാഗക്കാര്‍ അടക്കം എല്ലാവര്‍ക്കുമുള്ളതാണെന്നും സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ അവര്‍ക്കു പിന്തുണ നല്‍കണമെന്നും ഫ്രാൻസിസ് മാര്‍പാപ്പ പറഞ്ഞു.
ലോക കത്തോലിക്കാ യുവജനമേളയ്ക്കുശേഷം പോര്‍ച്ചുഗലില്‍ നിന്നു റോമിലേക്കു മടങ്ങവെ, വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
സ്ത്രീകള്‍ക്ക് പൗരോഹിത്യവും കുര്‍ബാനയുടെ കാര്‍മികത്വവും നല്‍കാത്തതും സ്വവര്‍ഗ വിവാഹം അനുവദിക്കാത്തതും സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് സഭ എല്ലാവരുടേതുമാണെന്നു മാര്‍പാപ്പ വ്യക്തമാക്കിയത്.
സഭയില്‍ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ക്രിസ്തു അപ്പസ്തോലന്മാരായി പുരുഷന്മാരെ മാത്രം തിരഞ്ഞെടുത്തതുകൊണ്ടു പൗരോഹിത്യം അങ്ങനെ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി