പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു

 നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും. പ്ലസ് വൺ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധമാർച്ചിൽ ഉന്തും തളളും.മാർച്ച്‌ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേ‍‍ഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കോഴിക്കോട് ആര്‍ഡ‍ിഡി ഓഫീസ് ഉപരോധിച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍. ഓഫീസിന് അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥയായി.തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയ ശേഷം ജില്ലാ പ്രസിഡന്‍റ് വി ടി സൂരജുള്‍പ്പെടെ ഏഴു പേരെയും അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും എംഎസ്എഫ് പ്രതിഷേധം.

ഹയർസെക്കന്‍ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു. സമരം ചെയ്തവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

Vartha Malayalam News - local news, national news and international news.