യുദ്ധവിമാനം സുഖോയ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രണ്‍ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്നല്‍ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ, വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു.

അസമില്‍ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സുഖോയ് -30 എം‌ കെ 1 യുദ്ധ വിമാനം തകർന്നു വീണത്. ആശയവിനിമയം വൈകുന്നേരം 7:42 ന് നഷ്ടപ്പെട്ടതായി അധികൃതർ വ്യക്തമാക്കുന്നു. പരിശീലന ദൗത്യത്തിലായിരുന്ന സുഖോയ് -30 എം‌ കെ 1 ജോർഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് പ്രദേശത്ത് തകർന്നുവീണതായി വ്യോമസേനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ അറിയിച്ചിരുന്നു.

റഷ്യൻ നിർമ്മിത വിമാനമാണ് സുഖോയ് -30 എം‌ കെ 1 . റഷ്യൻ വിമാന നിർമ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള മള്‍ട്ടിറോള്‍ ലോംഗ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് -30 എം‌ കെ 1. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി എച്ച്‌ എ എല്‍ ലൈസൻസിന് കീഴിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. വ്യോമസേനയ്ക്ക് നിലവില്‍ 260-ലധികം സുഖോയ് വിമാനങ്ങളാണുള്ളത്.

Vartha Malayalam News - local news, national news and international news.