ന്യൂഡല്‍ഹി: 13 വർഷമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിച്ച് സുപ്രീം കോടതി.രാജ്യത്ത് ആദ്യമായാണ് ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി നല്‍കുന്നത്.
വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതില്‍ അർഥമില്ലെന്ന ഡോക്റ്റർമാരുടെ അഭിപ്രായവും പരിഗണിച്ച കോടതി ഹരീഷ് റാണെയ്ക്ക് നല്‍കി വരുന്ന വെന്‍റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും വ്യക്തമാക്കുകയായിരുന്നു.
ഇത്തരം കേസുകളില്‍ പ്രധാനപ്പെട്ട ചോദ്യം മരണമാണോ രോഗിക്ക് നല്ലതെന്നതല്ല, മറിച്ച് ജീവൻ നിലനിർത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2013 ല്‍ ബിരുദ വിദ്യാർഥിയായിരിക്കെ താമസിക്കുന്ന കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് ഹരീക്ഷ് റാണ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് റാണ അന്നു മുതല്‍ അബോധാവസ്ഥയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. നിലവില്‍ 32 വയസു കാരനാണ് ഹരീഷ് റാണ.