ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള സർക്കാർ പ്രൈമറി സ്കൂളില്‍ നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
കർവി പ്രദേശത്തെ നയാ ബസാർ ഗവണ്‍മെന്റ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപികയായ മധുകുമാരി, പഠനസമയത്ത് വിദ്യാർഥിനികളെക്കൊണ്ട് നിർബന്ധിതമായി മസാജ് ചെയ്യിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടർന്നത്.
ക്ലാസ് മുറിക്കുള്ളില്‍ തറയില്‍ പായ വിരിച്ചു കിടക്കുന്ന അധ്യാപികയുടെ കൈകാലുകളും പുറവും കൊച്ചു കുട്ടികള്‍ ചേർന്ന് തിരുമ്മുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചില കുട്ടികള്‍ കൈകള്‍ കൊണ്ട് മസാജ് ചെയ്യുമ്പോള്‍, മറ്റു ചിലർ കാലുകള്‍ ഉപയോഗിച്ചാണ് അധ്യാപികയുടെ പുറം ചവിട്ടി തിരുമ്മുന്നത്.
അത്യന്തം പരിതാപകരമായ മറ്റൊരു കാഴ്ച, അടുക്കളയില്‍ ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന ഉരുളൻ തടി ഉപയോഗിച്ച് ഒരു വിദ്യാർഥിനി അധ്യാപികയുടെ നടുവ് മസാജ് ചെയ്യുന്നതാണ്.
ഈ സമയത്തെല്ലാം യാതൊരു കുറ്റബോധവുമില്ലാതെ അധ്യാപിക തന്റെ മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവം വിവാദമായതോടെ ചിത്രകൂട് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടു.
ബേസിക് ശിക്ഷാ അധികാരി ബി.കെ. ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്കൂളിലെത്തി പരിശോധന നടത്തുകയും വിദ്യാർഥികളില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.
പരിശോധന നടന്ന സമയത്ത് പ്രധാനാധ്യാപിക മെഡിക്കല്‍ അവധിയിലായിരുന്നുവെങ്കിലും, ദൃശ്യങ്ങളിലെ സത്യാവസ്ഥയും കുട്ടികളുടെ മൊഴികളും ആധാരമാക്കി അധികൃതർ അവരെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.
ഗുരുതരമായ ചട്ടലംഘനവും കുട്ടികളോടുള്ള ക്രൂരതയുമാണ് നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂർണമായും നിഷേധിച്ചുകൊണ്ട് മധുകുമാരി രംഗത്തെത്തിയിട്ടുണ്ട്.
പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും തന്നെ മനഃപൂർവ്വം കുടുക്കാൻ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്നുമാണ് അവരുടെ വാദം.
എന്നാല്‍ അധ്യാപികയുടെ ഈ ന്യായീകരണം തള്ളിക്കളഞ്ഞ അധികൃതർ, സംഭവത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം തുടരുകയാണ്.
ഒരു വിദ്യാലയത്തിനുള്ളില്‍ നടക്കാൻ പാടില്ലാത്ത ഇത്തരം പ്രവൃത്തികള്‍ അധ്യാപക സമൂഹത്തിന് തന്നെ നാണക്കേടാണെന്ന തരത്തിലുള്ള വലിയ പ്രതിഷേധങ്ങളാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്.
അന്വേഷണ റിപ്പോർട്ട് പൂർണമാകുന്ന മുറയ്ക്ക് കൂടുതല്‍ കർശനമായ നിയമനടപടികള്‍ ഇവർക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന.