യെമനില്‍ കുടുങ്ങിയ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. അതേസമയം ദയാപണം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം.
സൂഫി പണ്ഡിതരുടെ ചര്‍ച്ച വിജയകരമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാന്തപുരത്തിന്റെ ഇടപെടലാണ് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണ്ണായകമായി മാറിയത്. നാളെയായിരുന്നു വധശിക്ഷ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. രാത്രിയോടെ ഒൗദ്യോഗിക ഉത്തരവ് യെമന്‍ ഭരണകൂടം പുറത്തിറക്കുമെന്നാണ് വിവരം. ഈ മാസം 16 ാം തീയതി വധശിക്ഷ നടപ്പാക്കാനായിരുന്നു നേരത്തേ ഇറങ്ങിയ ഉത്തരവ്.
യെമന്‍ ഭരണകൂടതത്തിന്റെയും തലാലിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായിട്ടാണ് വിവരം. വധശിക്ഷ മരവിപ്പിച്ചതിന്റെ ഉത്തരവ് ഉടന്‍ കൈമാറുമെന്നാണ് വിവരം. ഇന്നലെ വധശിക്ഷ നീട്ടാന്‍ തക്ക വിധത്തിലുള്ള വഴികളിലൂടെ യെമന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലാണ് വധശിക്ഷ മരവിപ്പിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഇടപെടുന്നതില്‍ പരിധിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മതപണ്ഡിതരുടെ ഇടപെടല്‍ നിര്‍ണ്ണായകമായി മാറിയത്. മത പണ്ഡിതര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുതിയ വഴി തുറന്നിടുകയായിരുന്നു.
ആഭ്യന്തരകലാപം നിലനില്‍ക്കുന്ന യെമനില്‍ നിന്നും നയതന്ത്ര അകലം പാലിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതിനാല്‍ ആ വഴിയിലൂടെ ഇടപെടാന്‍ പരിധിയുണ്ടെന്നായിരുന്നു കേന്ദ്രം അറിയിച്ചിരിക്കുന്നത്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപെടലുകള്‍ സാധ്യമാകാത്ത സാഹചര്യത്തിലായിരുന്നു മതപണ്ഡിതന്മാര്‍ വഴിയുള്ള ഒരു നീക്കം വേണ്ടി വന്നത്. വധശിക്ഷ മരവിപ്പിച്ചെങ്കിലും ദിയാധനത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ഉണ്ടായിട്ടില്ല. ദിയാധനം വാങ്ങാന്‍ കുടുംബം തയ്യാറായിട്ടുണ്ടോ? എന്നതടക്കമുള്ള കാര്യത്തിലെ വിവരം ഇനിയും പുറത്തുവരേണ്ടതുണ്ട്. 2017 ലായിരുന്നു യെമന്‍ പൗരന്‍ കൊല്ലപ്പെട്ടത്. 2018 ലായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടത്. യെമന്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചിരുന്നു.