കൊളംബോയിൽ നിന്ന് മുംബയിലേക്ക് പോകുന്നതിനിടെ തീപിടിച്ച വാൻഹായ് 503 എന്ന ചരക്കുകപ്പലിൽ അപകടകരമായ രാസവസ്തുക്കളുണ്ടെന്ന് റിപ്പോർട്ട്. തനിയെ തീപിടിക്കുന്നവ ഉൾപ്പടെ നാല് തരത്തിലുള്ള രാസവസ്തുക്കൾ കപ്പലിലുണ്ടെന്നാണ് വിവരം. വായു സ്പർശം കൊണ്ടും ഘർഷണത്താലും തീപിടിക്കുന്ന രാസവസ്തുക്കളാണ് കപ്പലിലുള്ളത്.
വിഷാംശമുള്ള വസ്തുക്കളും കപ്പലിലെ കണ്ടെയ്നറുകളിലുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. 20 കണ്ടെയ്നറുകൾ കടലിൽ വീണെന്ന വിവരവുമുണ്ട്.
തീ അണയ്ക്കാൻ നാല് കോസ്റ്റ്ഗാർഡ് കപ്പലുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ കപ്പലിൽ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. ഡെക്കിലാണ് സ്‌ഫോടനമുണ്ടായത്. കപ്പലിൽ ആകെ 22 പേരാണ് ഉണ്ടായത്. കടലിൽ ചാടിയ 18 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരെ കാണാതായി. ഇന്ത്യോനേഷ്യ, മ്യാൻമർ എന്നീ രാജ്യങ്ങളിലുള്ള പൗരന്മാരും കാണാതായവരുടെ കൂട്ടത്തിലുണ്ട്. ചിലർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ക്യാപ്റ്റൻ അടക്കമുള്ളവർ കപ്പലിൽ തുടരുകയാണ്.തീ അണയ്ക്കാനുള്ള ഊർജിത ശ്രമവും നടക്കുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളും ദൗത്യത്തിനായി എത്തിയിട്ടുണ്ട്. ഐസിജിഎസ് രാജദൂത്, അർണവേഷ്, സചേത് എന്നീ കപ്പലുകളാണ് അപകട സ്ഥലത്തുള്ളത്. കപ്പലിലെ ജീവനക്കാരെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.20 വർഷം പഴക്കമുള്ള കപ്പലാണിത്. 270 മീറ്റർ നീളമുണ്ട്. ഏഴാം തീയതി കൊളംബോയിൽനിന്നു പുറപ്പെട്ട കപ്പൽ പത്തിനു രാവിലെ ഒൻപതരയോടെ മുംബയ് ജവഹർലാൽ നെഹ്രു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650 ഓളം കണ്ടെയ്നറുകളുണ്ടെന്നാണ് സൂചന.