ഞങ്ങൾ കത്രിക വിഴുങ്ങിയതാണോ? ഓപ്പറേഷൻ പാളിച്ചയിൽ ആരോഗ്യവകുപ്പിനെതിരെ രോഗിയുടെ മകൻ

ആലപ്പുഴ :വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റില്‍ കുടുങ്ങിയ ഉഷയുടെ മകൻ.ഞങ്ങള്‍ കത്രിക വിഴുങ്ങിയ പോലെയാണ് ഇപ്പോള്‍ കാര്യങ്ങളെന്നും ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വന്നപ്പോള്‍ ഡോക്ടർക്കൊ നേഴ്സിനോ തെറ്റില്ല എന്ന സ്ഥിതിയാമെന്നും ഉഷയുടെ മകൻ ഷിബിൻ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാവരും ഇപ്പോള്‍ കയ്യൊഴിയുകയാണ്. കത്രിക വയറിനുള്ളില്‍ വന്നത് ഞങ്ങളുടെ തെറ്റ് പോലെയായി ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടെന്ന് ഷിബിൻ കുറ്റപ്പെടുത്തി.

വണ്ടാനത്ത് അമ്മയെ കാണിച്ചതാണ് ഞങ്ങളുടെ തെറ്റ്. ഇത്രയും കാലം അനുഭവിച്ച ദുരിതത്തിന് സർക്കാർ നീതി വാങ്ങിത്തരണം, ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ആശുപത്രിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അത്രയധികം അനുഭവിച്ചുവെന്നും ഷിബിൻ പറഞ്ഞു. ഞങ്ങള്‍ കത്രിക വിഴുങ്ങിയ പോലെയാണ് ഇപ്പോള്‍. അവർക്ക് അബദ്ധം പറ്റി എന്ന് പോലും ആരും പറയുന്നില്ല. ഇനി ഒരാള്‍ക്കും ഇങ്ങനെ ഉണ്ടാകരുത്. തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്നും ഉഷയുടെ മകൻ ഷിബിൻ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണ്. ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രം. ഉപകരണങ്ങള്‍ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന മറുപടിക്ക് ശേഷമാണ് തുന്നല്‍ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സ് പറഞ്ഞു. പ്രോട്ടോക്കോള്‍ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും.

Vartha Malayalam News - local news, national news and international news.