ദില്ലി: ബംഗ്ലാദേശ് സർക്കാർ നല്‍കാനുള്ള വൈദ്യുതി ബില്‍ കുടിശ്ശിക ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കത്തയച്ചു. ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് കത്തയച്ചത്.
ഇതോടെ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡും (പിഡിബി) അദാനിയുടെ പവർ പ്ലാന്റും തമ്മിലുള്ള സാമ്പത്തിക തർക്കം പുറത്തായി. കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ബംഗ്ലാദേശ് പവർ ബോർഡിനാണ് കത്തയച്ചത്. കുടിശ്ശികയുള്ള പേയ്‌മെന്റുകള്‍ നല്‍കിയില്ലെങ്കില്‍ വൈദ്യുതി വിതരണം അവസാനിപ്പിക്കുമെന്നും ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി.
ജനുവരി 29നാണ് അദാനി പവർ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് അവിനാശ് അനുരാഗ്, ഈ കുടിശ്ശികകളെക്കുറിച്ച് പിഡിബി ചെയർമാന് കത്തയച്ചത്. വർ പ്ലാന്റിന്റെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കാൻ 112.7 മില്യണ്‍ യുഎസ് ഡോളർ (ഏകദേശം 1,000 കോടി രൂപ) ഉടൻ നല്‍കണമെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ വർഷം ജൂണ്‍ വരെയുള്ള കുടിശ്ശിക 53.2 മില്യണ്‍ യുഎസ് ഡോളറായിരുന്നു. കൂടാതെ, ഒക്ടോബർ വരെ നല്‍കിയ വൈദ്യുതി സേവനങ്ങള്‍ക്കായി 59.6 മില്യണ്‍ യുഎസ് ഡോളറും ഉള്‍പ്പെടുത്തി. ഈ തുകയ്ക്കായി ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, ബംഗ്ലാദേശ് വൈദ്യുതി ബോർഡ് പണം നല്‍കിയില്ല.
വൈദ്യുതി ഉല്‍പാദനത്തിനുള്ള കുടിശ്ശിക വർധിച്ചുവരുന്നത് നിലനിർത്താൻ വലിയ സമ്മർദ്ദമുണ്ടെന്ന് അദാനി ഗ്രൂപ്പ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍, കുടിശ്ശിക പേയ്‌മെന്റുകള്‍ നടത്തിയില്ലെങ്കില്‍, വൈദ്യുതി വിതരണം, അറ്റകുറ്റപ്പണികള്‍, പവർ പ്ലാന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ എന്നിവ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.