ലോകം ഇന്ന് ഒന്നടങ്കം ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിലേക്ക് വഴിമാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ സാങ്കേതിക വിദ്യയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ എഐ ഉച്ചകോടിക്ക് ഇന്ന് തുടക്കമാവുകയാണ്.ഈ ബൃഹത്തായ സംഗമം ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നാല് ദിവസം നീണ്ടുനില്‍ക്കും. ഈ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം എഐയുടെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം, അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതുമാണ്.
നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രതലവന്മാർ,നയരൂപീകരണ വിദഗ്ധർ ഭരണകർത്താക്കള്‍, എന്നിവർ പങ്കെടുക്കുന്ന ഈ ഉച്ചകോടിയില്‍ മുന്നൂറിലധികം പ്രമുഖ എഐ കമ്പനികളുടെ സാങ്കേതിക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ ഭാവി മുൻഗണനകള്‍, സുസ്ഥിര വികസനം, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. കൂടാതെ, അത്യാധുനിക എഐ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുന്ന വിദഗ്ധ സെഷനുകളും പാനല്‍ ചർച്ചകളും വരും ദിവസങ്ങളില്‍ സമ്മിറ്റില്‍ അരങ്ങേറും.