അബിഗേലിനായി വ്യാപക തെരച്ചിൽ; മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംഭവം ഓയൂരിന് 10 കിലോമീറ്റർ അകലെ

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. അബിഗേൽ സാറയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരുകയാണ്. ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്നാണ് പരാതി. സൈനികൻ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ ഇവര്‍ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു.

ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ തലയില്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറയുന്നു. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.

അതേസമയം, ഓയൂരിൽ ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന നടക്കുകയാണ്. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ, സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റ‍ഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. കാര്‍ വാഷിംഗ് സെന്‍ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Vartha Malayalam News - local news, national news and international news.