തെലങ്കാനയില്‍ ഇന്ന് കൊട്ടിക്കലാശം. ഇന്ന് വൈകിട്ട് 5 മണിയോടെ തെഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിക്കും.
പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകള്‍ ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.ആര്‍ എന്നിവര്‍ ഇന്ന് വിവിധ സ്ഥലങ്ങളില്‍ റോഡ് ഷോ നടത്തും. ബൈക്ക് റാലി ഉള്‍പ്പെടെ എല്ലാ പ്രചരണ സംവിധാനങ്ങളും ഇന്ന് 5 മണി വരെ സജീവമായി ഉണ്ടാകും.
നവംബര്‍ 30നാണ് തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താൻ എല്ലാ ശ്രമവും നടത്തുന്ന ഭാരത് രാഷ്ട്രസമിതിക്കു വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ടി.ആര്‍.എസ് ഭരണത്തിലെ കുടുംബവാഴ്ച, അഴിമതി എന്നിവയാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നത്. തെലങ്കാന രൂപീകരണം വൈകിപ്പിച്ചവരാണ് കോണ്‍ഗ്രസ് എന്ന പ്രചാരണത്തിലൂടെയാണ് ടി.ആര്‍.എസ് ഇതിനെ തിരിച്ചുനേരിടുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബി.ആര്‍.എസിനും വെല്ലുവിളിയായി ചെറുപാര്‍ട്ടികളും രംഗത്തുണ്ട്. 50 സീറ്റുകളിലെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് ചെറുകക്ഷികളാകും. മായാവതിയുടെ ബി.എസ്.പി 111 സീറ്റിലും സി.പി.എം 19 ഇടത്തും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഒൻപതിടത്തും മത്സരിക്കുന്നുണ്ട്. ഇത് 2018ലെ വോട്ടുവിഹിതത്തില്‍ ഇടിവുണ്ടാക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍.