ഭർത്താവിന്റെ സ്വത്തിൽ വീട്ടമ്മയ്ക്ക് തുല്യാവകാശം, അവരുടെ അധ്വാനം അവഗണിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമെന്ന് മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാൾ എന്ന സ്ത്രീ നൽകിയ ഹർജിയിലാണ് മദ്രാസ്‌ ഹൈകോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. 

കുടുംബത്തെ നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആർജിച്ച സ്വത്ത്, അമ്മാൾ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുൻപ് നിയമപോരാട്ടം തുടങ്ങിയിരുന്നു. കണ്ണന് അനുകൂലമായുള്ള കീഴ്കോടതി വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ്‌ കൃഷ്ണൻ രാമസ്വാമിയുടെ ഉത്തരവ്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും കാരണമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് കോടതി പറഞ്ഞു. സ്വത്തു ഭർത്താവിന്റെ മാത്രം പേരിലാണെങ്കിലും, രണ്ടു പേരുടെയും അധ്വാനെന്തിലൂടെ ആർജിച്ചതെന്നു കരുതണം. 

ഒരേ സമയം ഡോക്ടറിന്റെയും അക്കൗണ്ടന്റിന്റെയും മാനേജരുടേയും ചുമതല വീട്ടമ്മ നിർവഹിക്കുന്നുണ്ട് . വിലമതിക്കാനാകാത്തതാണ് ഈ അധ്വാനം. സ്വന്തം സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് ഒരുദിവസം പോലും വിശ്രമിക്കാതെ, കുടുംബത്തിനായി അധ്വാനിക്കുന്ന വീട്ടമ്മക്ക് അവസാനം ഒരു സാമ്പാദ്യവുമില്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 

Vartha Malayalam News - local news, national news and international news.